തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയയുടെ കരൂർ സന്ദർശനത്തിനിടയിൽ നടത്തിയ പ്രസംഗം ക്ലാസ് മുറിയിൽ തത്സമയം പ്രദർശിപ്പിച്ച സംഭവത്തിൽ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ. കരൂർ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ (ഗേൾസ്) ഹെഡ്മിസ്ട്രസ് എസ്. മല്ലികയെയാണ് തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. ഔദ്യോഗിക വീഴ്ച വരുത്തിയതിനും ചട്ടങ്ങൾ ലംഘിച്ചതിനുമാണ് അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
കരൂരിൽ നടന്ന തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടി പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തു സംസാരിച്ച പ്രസംഗം സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിലെ സ്ക്രീനിൽ ലൈവായി കുട്ടികളെ കാണിക്കാൻ അധ്യാപിക മുൻകൈയെടുക്കുകയായിരുന്നു. വിദ്യാർത്ഥികൾ ക്ലാസ് മുറിയിലിരുന്ന് പ്രൊജക്ടറിലൂടെ ഈ ചടങ്ങ് തത്സമയം കാണുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കോ പാർട്ടി പരിപാടികൾക്കോ അനുമതി നൽകരുതെന്നും രാഷ്ട്രീയ സ്വാധീനമുള്ള യാതൊരു തത്സമയ പ്രദർശനങ്ങളും അനുവദിക്കരുതെന്നും തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മുൻപ് കർശന നിർദ്ദേശം നൽകിയിരുന്നു.