രാജ്യത്ത് വൻതുക ഈടാക്കുന്ന കോച്ചിംഗ് സെന്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. അഭിഭാഷകനായ നരേന്ദ്ര കുമാർ ഗോസ്വാമിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോച്ചിംഗ് സെന്ററുകളുടെ പ്രവർത്തനത്തിന് രാജ്യവ്യാപകമായി ഒരു ദേശീയ ചട്ടക്കൂട് രൂപീകരിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
പണമുള്ള ആളുകൾക്ക് മാത്രം പ്രൊഫഷണൽ വിദ്യാഭ്യാസം എന്ന രീതി മാറണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ വൻതുക ഫീസ് വാങ്ങുന്ന കോച്ചിംഗ് സെന്ററുകൾ സാധാരണ വിദ്യാർത്ഥികൾക്ക് പ്രാപ്യമല്ല. ഇതുവഴി ഒരു വലിയ വിഭാഗം കുട്ടികൾ പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ നിന്നും അരികുവത്കരിക്കപ്പെടുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് ഈയിടെ ഉയർന്നുവന്ന പരീക്ഷാ ക്രമക്കേടുകളുടെയും അതുമായി ബന്ധപ്പെട്ട വിദ്യാർത്ഥി ആത്മഹത്യകളുടെയും പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്ററുകൾക്കും നിഴൽ സ്കൂളുകൾക്കും (Dummy schools) നിയന്ത്രണം കൊണ്ടുവരുന്ന കാര്യത്തിൽ സർക്കാർ തന്നെ നടപടികൾ ആലോചിക്കുന്നതിനിടെയാണ് സമാന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.