മഹാരാഷ്ട്രയിലെ പാൽഘറിൽ മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലുണ്ടായ കാറപകടത്തിൽ യുവ അന്താരാഷ്ട്ര ഷൂട്ടർ സംഭജി പാട്ടീൽ (27) കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ പാട്ടീലിന്റെ സുഹൃത്തും സഹതാരവുമായ യഷ് പ്രശാന്ത് ചൗധരിക്ക് (22) ഗുരുതരമായി പരിക്കേറ്റു.പരിശീലനത്തിനായി പുനെയിൽ നിന്ന് ഗുജറാത്തിലേക്ക് ടൊയോട്ട ഫോർച്യൂണർ കാറിൽ പോകുകയായിരുന്നു ഇരുവരും.
മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സംഭജി പാട്ടീൽ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. പരിക്കേറ്റ യഷ് ചൗധരി ചികിത്സയിലാണ്.ഷൂട്ടിംഗ് രംഗത്ത് ഇന്ത്യയുടെ വളർന്നുവരുന്ന താരമായിരുന്നു സംഭജി പാട്ടീൽ. 2016-ൽ അസർബൈജാനിൽ നടന്ന ജൂനിയർ ലോകകപ്പിൽ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റൾ വിഭാഗത്തിൽ അദ്ദേഹം സ്വർണ്ണ മെഡൽ നേടിയിരുന്നു.
പ്രശസ്ത ഷൂട്ടർ ജസ്പാൽ റാണയ്ക്ക് കീഴിലായിരുന്നു പാട്ടീലിന്റെ പരിശീലനം. ഇതിനുപുറമെ പുനെയിലെ ബാലെവാഡി സ്പോർട്സ് കോംപ്ലക്സിൽ സ്പോർട്സ് ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.