ഗൾഫ് മേഖലയിൽ ഇറാൻ്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ 11-ാം ദിവസവും അതീവ ഗുരുതരമായി തുടരുന്നു. സൗദി അറേബ്യയിലെ പ്രമുഖ എണ്ണപ്പാടമായ അൽ ഷെയ്‌ബ ലക്ഷ്യമിട്ടെത്തിയ 12 ഇറാനിയൻ ഡ്രോണുകൾ സൗദി പ്രതിരോധ സേന തകർത്തു. എണ്ണ ഉൽപ്പാദനത്തെ ബാധിക്കാനായി നടത്തിയ ഈ നീക്കം പരാജയപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.
ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലുണ്ടായ മിസൈൽ ആക്രമണത്തിൽ 26 വയസ്സുള്ള യുവതി കൊല്ലപ്പെട്ടു. ജനവാസ മേഖലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അൽഖർജ് മേഖലയിലെ പ്രിൻസസ് സുൽത്താൻ എയർബേസ് ലക്ഷ്യമിട്ടും ഇറാൻ മിസൈൽ തൊടുത്തുവിട്ടെങ്കിലും സൗദി സേന ഇത് തടഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ 145-ഓളം ഡ്രോൺ-മിസൈൽ ആക്രമണങ്ങളാണ് ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ഇറാൻ്റെ സൈനിക ശേഷി 90 ശതമാനവും തകർത്തതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തത് നിരാശാജനകമാണെന്നും ട്രംപ് പ്രതികരിച്ചു. എണ്ണവില കുറയ്ക്കുന്നതിൻ്റെ ഭാഗമായി ഇറാനുമേലുള്ള ഉപരോധം നീക്കുന്ന കാര്യവും, ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നതിനെക്കുറിച്ചും ആലോചനയിലാണെന്ന് ട്രംപ് എൻ.ബി.സി (NBC) ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ, യുദ്ധം ഉടൻ അവസാനിക്കില്ലെന്നും അത് തുടരുമെന്നുമുള്ള വൈരുദ്ധ്യപരമായ പ്രസ്താവനയും ട്രംപിൻ്റെ ഭാഗത്തുനിന്നുണ്ടായി.