പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ധന വിതരണത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതകൾ ഇന്ത്യയിലെ ഇന്ധന വിതരണത്തെ ബാധിക്കില്ലെന്നും, പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ആവശ്യത്തിന് ക്രൂഡ് ഓയിൽ സ്റ്റോക്കുണ്ടെന്നും അതിനാൽ ജനങ്ങൾ ഇന്ധനം വാങ്ങി സൂക്ഷിക്കേണ്ട (സ്റ്റോക്ക് ചെയ്യേണ്ട) ആവശ്യമില്ലെന്നും പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. ആഭ്യന്തരമായി ഗാർഹിക എൽ.പി.ജി (LPG) വിതരണം 100 ശതമാനം ഉറപ്പാക്കിയിട്ടുണ്ടെന്നും, ഗ്യാസ് ക്ഷാമം ഒട്ടും തന്നെയില്ലെന്നും മന്ത്രാലയം ഉറപ്പുനൽകി. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി എണ്ണ വിതരണ കമ്പനികളുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ട മൂന്നംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും ഇന്ധനവിതരണം സുഗമമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.