ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര എഐ (AI) ഉച്ചകോടി വേദിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയഭാനു ചിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 15 മണിക്കൂർ നീണ്ട മാരത്തൺ ചോദ്യം ചെയ്യലിന് ശേഷമാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഉച്ചകോടി നടന്ന വേദിക്ക് പുറത്ത് ചിബിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷർട്ട് ധരിക്കാതെയാണ് അധ്യക്ഷനും സംഘവും പ്രതിഷേധവുമായി എത്തിയത്. ഇന്ത്യയുടെ താൽപ്പര്യങ്ങൾ ബലികഴിച്ച് അമേരിക്കയുമായി വ്യാപാര കരാറുകളിൽ ഏർപ്പെട്ടുവെന്നായിരുന്നു ഇവരുടെ പ്രധാന ആരോപണം. സുരക്ഷാ വലയങ്ങൾ ഭേദിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടയുകയായിരുന്നു.
അറസ്റ്റിന് മുൻപായി ഉദയഭാനു ചിബിനെ പൊലീസ് ദീർഘനേരം ചോദ്യം ചെയ്തു. എന്നാൽ ചോദ്യങ്ങളോട് അദ്ദേഹം കൃത്യമായി പ്രതികരിച്ചില്ലെന്നും അന്വേഷണവുമായി സഹകരിച്ചില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലീസിന്റെ പക്കൽ വ്യക്തമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് ഇതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.