കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവർണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു. രാജ്ഭവനിൽ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ ജൂൺ മൂന്നിന് വൈകിട്ട് 5:15-നായിരിക്കും നടക്കുക. ശിവകുമാറിനൊപ്പം ഒൻപത് മന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്യും.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പിൻഗാമിയായാണ് ഡി.കെ. ശിവകുമാർ അധികാരമേൽക്കുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിധാനസൗധയിൽ ചേർന്ന് ശിവകുമാറിനെ നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും. യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും.
ശിവകുമാറിനൊപ്പം ജി. പരമേശ്വര, കെ.ജെ ജോർജ്, മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ തുടങ്ങിയ പ്രമുഖ നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സിദ്ധരാമയ്യ പക്ഷത്തെയും ഡി.കെ. ശിവകുമാർ പക്ഷത്തെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന രീതിയിലായിരിക്കും മന്ത്രിസഭാ രൂപീകരണം. സിദ്ധരാമയ്യയെ പൂർണ്ണമായി മാറ്റിനിർത്താതെ, സംസ്ഥാനത്തെ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി രൂപീകരിക്കുന്ന പത്തംഗ കോർ കമ്മിറ്റിയുടെ ചെയർമാനായി അദ്ദേഹത്തെ നിയമിക്കാനും കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്. യോഗത്തിന് മുന്നോടിയായി ഡി.കെ. ശിവകുമാർ ഗവർണറെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു.