കാഠ്മണ്ഡു: നേപ്പാളിൽ ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിലും മിന്നൽപ്രളയത്തിലും ഏഴോളം പേർ മരിച്ചതായും വൻ നാശനഷ്ടമുണ്ടായതായും റിപ്പോർട്ട്. ബുധനാഴ്ച രാവിലെ ഒൻപതോടെ ഭോട്ടെ കോശി നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതോടെ മിന്നൽപ്രളയം സംഭവിക്കുകയായിരുന്നു.
പ്രളയത്തിൽ ഒട്ടേറെ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നു. തിമുരെ, സ്യാബ്രുബെസി തുടങ്ങിയ അതിർത്തിപ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. കുതിച്ചെത്തുന്ന വെള്ളം ഗ്രാമങ്ങളെ തുടച്ചുനീക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന ഭയാനകമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏഴ് പേർ മരിക്കുകയും 40 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതാവുകയും ചെയ്തതായി പ്രാഥമിക വിവരങ്ങളുണ്ട്.