സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, ഇടുക്കി എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ശക്തമായ മഴയ്ക്ക് കാരണമാകുന്നുണ്ട്.
ജൂൺ രണ്ട് വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. ഇതിനൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അതേസമയം, കാലവർഷം കന്യാകുമാരി കടലിൽ എത്തിയതായും അടുത്ത അഞ്ച് ദിവസത്തിനകം കേരള തീരത്ത് കാലവർഷം എത്തിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കടൽ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.