ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ 99 ശതമാനം ചർച്ചകളും പൂർത്തിയായതായി ഇന്ത്യയിലെ യു.എസ് അംബാസിഡർ സെർജിയോ ഗോർ അറിയിച്ചു. ഡൽഹി ഐ.ഐ.ടിയിൽ സംഘടിപ്പിച്ച 'യു.എസ്-ഇന്ത്യ ട്രസ്റ്റ് ഇനിഷ്യേറ്റീവ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാറിന്റെ ബാക്കി പത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി യു.എസ് ചീഫ് ട്രേഡ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജൂൺ ഒന്നു മുതൽ നാല് വരെ ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചരക്ക്-സേവന മേഖലകളിൽ മുൻപ് 20 ബില്യൺ ഡോളറായിരുന്ന വ്യാപാര ബന്ധം ഇപ്പോൾ 220 ബില്യൺ ഡോളറിലേക്ക് ഉയർന്നതായും യു.എസ് അംബാസിഡർ കൂട്ടിച്ചേർത്തു. പുതിയ കരാർ ഒപ്പിടുന്നതോടെ ഉഭയകക്ഷി വ്യാപാര ബന്ധത്തിൽ പുതിയൊരു അധ്യായം തുറക്കുമെന്നാണ് വിലയിരുത്തുന്നത്.