Share this Article
News Malayalam 24x7
നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി അപ്പീൽ നൽകി
Pulsar Suni

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ശിക്ഷിച്ച ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ നാല് പ്രതികൾ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ ഒഴിവാക്കി കേസിൽ നിന്ന് തങ്ങളെ മുക്തരാക്കണമെന്നാണ് പ്രതികളുടെ ആവശ്യം. പൾസർ സുനിയെ കൂടാതെ മാർട്ടിൻ ആന്റണി, വി. മണികണ്ഠൻ, വി.പി. വിജീഷ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

കേസിലെ നിർണ്ണായക തെളിവുകളിലൊന്നായ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് പ്രതിഭാഗം പ്രധാനമായും ഉന്നയിക്കുന്ന വാദം. സുപ്രധാനമായ ഈ തെളിവ് കണ്ടെത്താനാവാത്തത് അന്വേഷണത്തിലെ വലിയ വീഴ്ചയാണെന്നും, തനിക്കെതിരെ വിശ്വസനീയമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നുമാണ് പൾസർ സുനിയുടെ വാദം.


നിലവിൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുന്ന പ്രതികൾ, അഭിഭാഷകർ മുഖേനയാണ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കാണ് 20 വർഷം കഠിന തടവ് കോടതി വിധിച്ചിരുന്നത്. പ്രതികളുടെ ഈ പുതിയ നിയമപോരാട്ടം നടിയെ ആക്രമിച്ച കേസിനെ വീണ്ടും പൊതുസമൂഹത്തിൽ ചർച്ചാവിഷയമാക്കിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories