ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ഏപ്രിൽ 30-ന് തുടക്കമാകും. 430 തീർത്ഥാടകരുമായി ആദ്യ വിമാനം കൊച്ചിയിൽ നിന്നും ജിദ്ദയിലേക്ക് ഉച്ചയ്ക്ക് 2.10-ന് യാത്ര തിരിക്കും. കേരളത്തിൽ നിന്നും ഈ വർഷം 13,851 പേരാണ് ഹജ്ജിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഫ്ലൈ നാസ് (Flynas) എയർലൈൻസാണ് കൊച്ചിയിൽ നിന്നും സർവീസ് നടത്തുന്നത്.
കേരളത്തിൽ നിന്നും കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങൾ വഴിയാണ് തീർത്ഥാടകർ സൗദിയിലേക്ക് പുറപ്പെടുക. ഇതിൽ 7,943 പേർ കൊച്ചിയിൽ നിന്നും, 4,279 പേർ കണ്ണൂരിൽ നിന്നും, 944 പേർ കോഴിക്കോട് നിന്നുമാണ് യാത്ര തിരിക്കുന്നത്. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിലെ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും തിരഞ്ഞെടുത്ത 28 പേരും കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയാണ് യാത്ര ചെയ്യുന്നത്.
ഹജ്ജ് ക്യാമ്പ് ഏപ്രിൽ 29-ന് കൊച്ചിയിൽ ആരംഭിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. തീർത്ഥാടകരുടെ സൗകര്യത്തിനായി വിവിധ വിമാനത്താവളങ്ങളിൽ നിന്ന് നോർമൽ സർവീസുകൾക്കും ഷോർട്ട് ഹജ്ജ് സർവീസുകൾക്കും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.