തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ മോണാലിസ പൊലീസ് സഹായം തേടി തിരുവനന്തപുരത്ത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നാണ് മൊണാലിസയുടെ പരാതി. തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അഭയം തേടിയത്. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്.പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി കാരണം മാലകള്‍ ഒന്നും വിറ്റുപോകാതെയും മൊണാലിസയെക്കാണാന്‍ ആളുകളുടെ ബഹളവുമായപ്പോള്‍ പിതാവ് അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തി.ദ ഡയറി ഓഫ് മണിപ്പൂര്‍' എന്നതാണ് മൊണാലിസ അഭിനയിക്കുന്ന ആദ്യ സിനിമ. നടന്‍ രാജ്കുമാര്‍ റാവുവിന്റെ സഹോദരന്‍ അമിത് റാവു നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് സനോജ് മിശ്രയാണ്.
യുവതിയുടെ പരാതിയെത്തുടർന്ന് മോണാലിസയുടെ പിതാവ് ജയ് സിങ് ഭോസ് ലയെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മോണാലിസയ്ക്ക് 18 വയസ് പൂർത്തിയായ സാഹചര്യത്തിൽ, സ്വന്തം ഇഷ്ടപ്രകാരം ആരെ വിവാഹം കഴിക്കണമെന്നും ആർക്കൊപ്പം ജീവിക്കണമെന്നും തീരുമാനിക്കാനുള്ള നിയമപരമായ അവകാശം അവർക്കുണ്ടെന്ന് പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി. ഒടുവില്‍ തന്റെ പ്രിയതമനൊപ്പം പൂവാറിലേക്ക് മടങ്ങണമെന്ന ഉറച്ച നിലപാടിൽ മോണാലിസ ഉറച്ചുനിന്നതോടെ പിതാവിന്റെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിൽ സ്റ്റേഷനിലെ നടപടിക്രമങ്ങൾക്ക് ശേഷം ഇവരെയും വിട്ടയച്ചു.