ചോദ്യപേപ്പര്‍ ചോര്‍ച്ചയെയും ക്രമക്കേടുകളെയും തുടര്‍ന്നുണ്ടായ വലിയ വിവാദങ്ങള്‍ക്കൊടുവില്‍ നീറ്റ് യുജി (NEET-UG) പുനഃപരീക്ഷ ആരംഭിച്ചു. ഉച്ചയ്ക്ക് 2.00 മണി മുതല്‍ വൈകുന്നേരം 5.15 വരെയാണ് പരീക്ഷാ സമയം. രാജ്യത്തുടനീളമുള്ള 5,440 പരീക്ഷാ കേന്ദ്രങ്ങളിലായി 23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇന്ന് പരീക്ഷയെഴുതുന്നത്.
വലിയ വിവാദങ്ങള്‍ പശ്ചാത്തലമായതിനാല്‍ അതീവ സുരക്ഷിതമായ ക്രമീകരണങ്ങളാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പരീക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളില്‍ രണ്ടര ലക്ഷം പോലീസുകാരെയും പതിനയ്യായിരം അർദ്ധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ഇതില്‍ ചോദ്യപേപ്പറുകളുടെ പ്രത്യേക സുരക്ഷാ ചുമതല അർദ്ധ സൈനിക വിഭാഗങ്ങൾക്കാണ് നല്‍കിയിട്ടുള്ളത്.
പരീക്ഷാ കേന്ദ്രങ്ങളിലെ സുതാര്യത ഉറപ്പാക്കുന്നതിനായി ഒന്നര ലക്ഷത്തോളം സിസിടിവി ക്യാമറകളും സാങ്കേതിക ക്രമക്കേടുകള്‍ തടയാനായി 51,000 സിഗ്നല്‍ ജാമറുകളും പരീക്ഷാ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് പരീക്ഷാര്‍ത്ഥികളെ ഹാളിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്.