പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം പുകയുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഗൾഫ് രാജ്യങ്ങളിൽ ഇറാൻ വീണ്ടും ആക്രമണം നടത്തി. യു.എ.ഇയിലെ ബറാക്ക ആണവനിലയത്തിന് നേരെയും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുമാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്.
യു.എ.ഇയിലെ ഊർജ്ജ ആവശ്യങ്ങളുടെ 25 ശതമാനത്തോളം നിറവേറ്റുന്ന ബറാക്ക ആണവനിലയത്തിന് നേരെ മൂന്ന് ഡ്രോണുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇതിൽ ഒരു ഡ്രോൺ നിലയത്തിന് സമീപം പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായി. മറ്റ് രണ്ട് ഡ്രോണുകൾ യു.എ.ഇ സേന തകർത്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നിലയത്തിന്റെ പ്രവർത്തനത്തിന് കാര്യമായ തടസ്സങ്ങൾ ഉണ്ടായിട്ടില്ലെന്നും യു.എ.ഇ വ്യക്തമാക്കി.
യു.എ.ഇക്ക് പിന്നാലെ സൗദി അറേബ്യയെ ലക്ഷ്യമാക്കിയും ഇറാന്റെ ഡ്രോണുകൾ എത്തിയതായി റിപ്പോർട്ടുണ്ട്. സൗദി അറേബ്യയിലേക്ക് വന്ന മൂന്ന് ഡ്രോണുകൾ തകർത്തതായി സൗദി അധികൃതർ അറിയിച്ചു. മേഖലയിലെ പ്രധാന ഊർജ്ജ സ്രോതസ്സുകളെയും സുപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള ഈ ആക്രമണം വൻ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഗൾഫ് മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയരുകയാണ്. യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സംഭവത്തിൽ അതീവ ജാഗ്രത പ്രകടിപ്പിക്കുന്നുണ്ട്. ആക്രമണത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.