കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഒരുക്കിയ ചായസൽക്കാരത്തിൽ പങ്കെടുത്തു.
പുതിയ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ ഗവർണർ നൽകുന്ന പരമ്പരാഗതമായ ചായസൽക്കാരമാണ് ലോക്ഭവനിൽ (രാജ്ഭവൻ) നടന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മന്ത്രിമാരുടെ കുടുംബാംഗങ്ങൾക്ക് പുറമെ ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും സൽക്കാരത്തിന്റെ ഭാഗമായി. ഗവർണറുമായി സൗഹൃദം പങ്കിട്ട ശേഷമാണ് മന്ത്രിമാർ ലോക്ഭവനിൽ നിന്നും മടങ്ങിയത്.
രാജ്ഭവനിലെ ചടങ്ങുകൾക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ആദ്യ മന്ത്രിസഭാ യോഗത്തെ രാഷ്ട്രീയ കേരളം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായകവും ജനപ്രിയവുമായ തീരുമാനങ്ങൾ ഈ യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ചുവടുവെപ്പുകൾക്കായി കാത്തിരിക്കുകയാണ് കേരളം.