ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ നേരിടുന്ന അതിരൂക്ഷമായ സൈബർ അധിക്ഷേപങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത. രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാനും കോൺഗ്രസ് സൈബർ വിഭാഗവും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് അതിജീവിത പരാതിയിൽ വ്യക്തമാക്കുന്നു.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും തന്റെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തി അധിക്ഷേപിക്കുന്നതായും പരാതിയിലുണ്ട്.നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് താൻ പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കിയ അതിജീവിത, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് സ്വീകരിച്ച നടപടികൾ കേവലം പ്രതീകാത്മകം മാത്രമാണെന്നും കുറ്റപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ ഫെനി നൈനാനും കോൺഗ്രസ് സൈബർ വിഭാഗവും ചേർന്ന് തനിക്കെതിരെ സൈബർ ഇടങ്ങളിൽ ആസൂത്രിതമായ ആക്രമണം നടത്തുകയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തുന്നതായും നിലവിൽ ജീവിക്കാൻ പോലും പറ്റാത്ത സാഹചര്യമാണ്. ബ്ലാക്ക്‌മെയിലിംഗിന് സമാനമായ സന്ദേശങ്ങളും കമന്റുകളും നിരന്തരം അയച്ചുകൊണ്ട് തന്നെ മാനസികമായി തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും പരാതിയിലുണ്ട്.
രാഹുൽ ഗാന്ധിക്ക് പുറമെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെപിസിസി ജനറൽ സെക്രട്ടറി സണ്ണി ജോസഫ്, മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ അൽക്ക ലാംബ എന്നിവരുൾപ്പെടെയുള്ള പ്രധാന നേതാക്കൾക്കെല്ലാം അതിജീവിത പരാതിയുടെ പകർപ്പുകൾ അയച്ചിട്ടുണ്ട്.