രാജ്യത്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി കേന്ദ്ര സർക്കാർ. കഴിഞ്ഞ മാർച്ച് മാസം മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തെ കാലയളവിൽ മാത്രം 1.95 ലക്ഷത്തോളം ബ്ലോക്കിങ് ഓർഡറുകളാണ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്കായി കേന്ദ്ര സർക്കാർ നൽകിയിട്ടുള്ളത്. ഓരോ മിനിറ്റിലും ശരാശരി ഒന്നെന്ന കണക്കിലാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഇൻസ്റ്റഗ്രാമിനാണ് ഏറ്റവും കൂടുതൽ ബ്ലോക്കിങ് നോട്ടീസുകൾ ലഭിച്ചത്; ഏതാണ്ട് ഒരു ലക്ഷത്തോളം ഓർഡറുകൾ. ഫേസ്ബുക്കിന് 80,000 നോട്ടീസുകളും യൂട്യൂബിന് 15,000 ഓളം ബ്ലോക്കിങ് ഓർഡറുകളുമാണ് ഈ കാലയളവിൽ കേന്ദ്ര സർക്കാർ നൽകിയത്.
പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച്, സർക്കാർ നിർദ്ദേശിക്കുന്ന പോസ്റ്റുകൾ കമ്പനികളുടെ പ്രത്യേക പരിശോധനകൾ കൂടാതെ തന്നെ മൂന്ന് മണിക്കൂറിനുള്ളിൽ സ്വയമേവ നീക്കം ചെയ്യപ്പെടും (ഓട്ടോമാറ്റിക് റിമൂവൽ). നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഇത്തരത്തിൽ സമൂഹമാധ്യമ ഉള്ളടക്കങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തെറ്റായ പ്രചാരണങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കുന്നതിനാണ് കേന്ദ്രത്തിന്റെ ഈ കർശന നടപടി.