ചെങ്കടലിൽ സൗദി അറേബ്യയുടെ സൈനിക കപ്പലിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. സൗദിയുടെ ലാൻഡിങ് കപ്പലിനും അതിനെ അകമ്പടി സേവിച്ചിരുന്ന നാല് ബോട്ടുകൾക്കും നേരെയാണ് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. തെക്കുപടിഞ്ഞാറൻ തുറമുഖമായ മോച്ചയ്ക്ക് സമീപമാണ് സംഭവം നടന്നത്.
ആക്രമണത്തിൽ സൗദി സൈന്യത്തിന്റെ ലാൻഡിങ് കപ്പലിന് തീപിടിച്ചതായും അകമ്പടി ബോട്ടുകളിൽ ചിലത് മുങ്ങിയതായും ഹൂതി വക്താവ് അവകാശപ്പെട്ടു. കൂടാതെ, യമനിലെ മാരിബ് പ്രവിശ്യയിൽ സൗദി സേന ഉപയോഗിക്കുന്ന ആയുധ ഡിപ്പോയ്ക്ക് നേരെയും ആക്രമണം നടത്തിയതായി ഹൂതികൾ അറിയിച്ചിട്ടുണ്ട്. സൗദി എണ്ണക്കപ്പലുകൾക്ക് നേരെ മുൻപ് ആക്രമണം നടത്തിയിട്ടുള്ള ഹൂതികൾ ആദ്യമായാണ് ഒരു സൗദി സൈനിക കപ്പലിനെ ലക്ഷ്യമിട്ട് നേരിട്ട് ആക്രമണം നടത്തുന്നത്.
അതേസമയം, ഹോർമുസ് കപ്പലിടുക്കിലും സമാനമായ രീതിയിൽ മറ്റൊരു കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി യുകെയുടെ മാരിടൈം ഏജൻസി സ്ഥിരീകരിച്ചു. കപ്പലിന്റെ എൻജിൻ റൂമിൽ ഡ്രോൺ പതിച്ചതിനെ തുടർന്ന് ഒരു ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. ഈ സംഭവത്തിൽ ഒമാൻ തീരസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.