Share this Article
News Malayalam 24x7
മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയുടെ തുടര്‍ ചികിത്സ ഡോ. അരുണ്‍ സഖറിയ ഇന്ന് അതിരപ്പള്ളിയില്‍ എത്തും
Wounded Elephant

മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയുടെ തുടര്‍ ചികിത്സയ്ക്കായി വനം വകുപ്പ് ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ ഇന്ന് അതിരപ്പള്ളിയില്‍ എത്തും. ആനയെ മയക്കു വെടി വെച്ച് പിടി കൂടുകയാണെങ്കില്‍ ആനയെ എത്തിച്ച് ചികിത്സ ഒരുക്കേണ്ട എറണാകുളം കോടനാട്ടെ അഭയാരണ്യത്തിലും  അരുണ്‍ സഖറിയയും സംഘവും രാവിലെ പരിശോധന നടത്തും. പരിശോധനയില്‍ അഭയാരണ്യത്തിലെ ആനക്കൂടിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

കോടനാട്ടെ പരിശോധനയ്ക്ക് ശേഷമാകും സംഘം അതിരപ്പള്ളിയിലെത്തി ആനയെ നിരീക്ഷിക്കുക. ആരോഗ്യസ്ഥിതി മോശമായ ആനയ്ക്ക് വീണ്ടും മയക്കു വെടി വെക്കുന്നതില്‍ വിശദമായ കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ വയനാട്ടില്‍ നിന്നും കുംങ്കിയാനകളെയും അതിരപ്പിള്ളിയില്‍ എത്തിക്കും. ഇതിനുശേഷമാവും ആനയെ മയക്കു വെടിവെച്ച് തുടര്‍ ചികിത്സ നല്‍കാനുള്ള ദൗത്യം ആരംഭിക്കുക.

നിലവില്‍ വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആനയുടെ പരിക്ക് ഭേദമായിട്ടില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും കൊമ്പന്‍ മടി കാട്ടാത്തതിനാല്‍ തുടര്‍ ചികിത്സ നല്‍കി  പരിക്ക്  ഭേദമാക്കാന്‍ ആകുമെന്നുമാണ് വനംവകുപ്പിന്റെ പ്രതീക്ഷ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories