വയനാട് കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മർദിച്ച് ഒരു സംഘം വിദ്യാർത്ഥികൾ.മുഖത്തും തലക്കും പുറത്തും വടി കൊണ്ടടിച്ചു. കാലുപിടിച്ച് മാപ്പ് പറയിപ്പിച്ചു. മർദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.ആളൊഴിഞ്ഞ ഗ്രൗണ്ടിൽ ഫോൺ വിളിച്ച് വരുത്തിയ ശേഷം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കൽപ്പറ്റ പൊലീസ് സ്വമേധയാ കേസെടുത്തുവിദ്യാർത്ഥികൾ തമ്മിലുണ്ടായ ചെറിയ വാക്കുതർക്കമാണ് ക്രൂരമായ മർദനത്തിൽ കലാശിച്ചത്. അടുത്തടുത്ത് താമസിക്കുന്നവരും പ്രായപൂർത്തിയാകാത്തവരുമായ സുഹൃത്തുക്കൾ തന്നെയാണ് അക്രമത്തിന് പിന്നിൽ.
ഏകദേശം ഏഴ് മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വലിയ വടികൊണ്ട് മുഖത്തും തലയിലും ശരീരമാസകലവും കുട്ടിയെ അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഷൂസിട്ട കാൽ കൊണ്ട് മുഖത്ത് തൊഴിക്കുകയും, നിലത്ത് വീണ കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. അക്രമിസംഘത്തിൽപ്പെട്ടവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. മർദനം നടുക്കുമ്പോൾ മതി നിർത്താമെന്ന് ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന കുട്ടി പറയുന്നത് വീഡിയോയിൽ കേൾക്കാം.
വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കൽപ്പറ്റ സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. മർദനത്തിന് ഇരയായ കുട്ടിയെയും അക്രമികളെയും പൊലീസുകാർ സ്റ്റേഷനിൽ വിളിച്ചുവരുത്തി. അതേ സമയം 16 കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഘത്തിലുണ്ടായിരുന്ന ഒരാളെയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.