കോട്ടയം കടുത്തുരുത്തിയില്‍ എൺപതുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മകന്‍ ചവിട്ടി കൊന്നതാണെന്ന് പൊലീസ് പറഞ്ഞു.കേസിൽ മകനെ റിമാൻഡ് ചെയ്തു. ആപ്പാഞ്ചിറ മാന്നാർ മൂർക്കാട്ടിൽ മാത്യു(80)വിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മകൻ എബി മാത്യു(36)വിനെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.മാത്യുവിന്റെ മരണം ആദ്യം സാധാരണ മരണമെന്ന് കരുതിയിരുന്നു. പിന്നീട് പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
മാത്യുവിന്റെ ശരീരത്തിൽ തലയിലും നടുവിനും മൂക്കിനും പുരികത്തിനും നിരവധി മുറിവുകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.കുറച്ചു നാളുകളായി സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് മാത്യുവും മകൻ എബി മാത്യുവും തമ്മിൽ വഴക്ക് ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വഴക്കിനെ തുടർന്ന് ബന്ധുവീട്ടിൽ ആയിരുന്ന മാത്യു ഒരാഴ്ചമുൻപ് ആണ് മാന്നാറിലെ വീട്ടിൽ എത്തിയത്. മരണം സംഭവിച്ച ദിവസം ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായതായി പൊലീസ് പറഞ്ഞു.
എബിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോൾ ചവിട്ടി കൊല്ലുകയായിരുന്നുവെന്ന് അയാൾ സമ്മതിച്ചതായി കുറവിലങ്ങാട് എസ്എച്ച്ഒ പി ജെ കുര്യാക്കോസ് പറഞ്ഞു.വൈക്കം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.