വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ചിറയിൻകീഴ് സ്വദേശികളായ ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.
കുട്ടി ഉറങ്ങിക്കിടന്ന മുറിയിൽ വെച്ചാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തുകയും മുറിയിൽ നടത്തിയ പരിശോധനയിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ ദിക്ഷലിനെ ചിറയിൻകീഴ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടുത്ത വേനൽച്ചൂട് കാരണം പാമ്പുകൾ തണുപ്പ് തേടി ജനവാസ മേഖലകളിലേക്കും വീടുകൾക്കുള്ളിലേക്കും എത്തുന്നത് പതിവാകുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. പാമ്പുകളുടെ പ്രജനന കാലം കൂടിയായതിനാൽ ചെറിയ പാമ്പുകളെപ്പോലും ഈ സമയത്ത് വീടിനുള്ളിൽ കണ്ടേക്കാം. കഴിഞ്ഞ ദിവസങ്ങളിൽ തൃശ്ശൂർ ജില്ലയിലും സമാനമായ രീതിയിൽ ഉറക്കത്തിനിടെ കുട്ടികൾക്ക് പാമ്പ് കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പാമ്പ് കടിയേറ്റാൽ യാതൊരുവിധത്തിലുള്ള നാട്ടുചികിത്സകൾക്കും പരീക്ഷണങ്ങൾക്കും സമയം കളയരുത്. പാമ്പ് കടിയേറ്റ ഉടൻ തന്നെ ആന്റി വെനം ലഭ്യമായ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ രോഗിയെ എത്തിക്കുക എന്നതാണ് ജീവൻ രക്ഷിക്കാനുള്ള ഏക പോംവഴി. വീടിന്റെ പരിസരങ്ങളിൽ കാടും പടപ്പും ചപ്പുചവറുകളും നീക്കം ചെയ്ത് വൃത്തിയായി സൂക്ഷിക്കുന്നത് പാമ്പുകൾ ഒളിച്ചിരിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.