Share this Article
News Malayalam 24x7
വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം
Thrissur Pooram 2026

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനാവില്ലെന്ന ഉറച്ച നിലപാടുമായി പാറമേക്കാവ് ദേവസ്വം. സാമ്പിൾ വെടിക്കെട്ട് വേണമെങ്കിൽ ഒഴിവാക്കാം, എന്നാൽ പൂരത്തിന്റെ പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും പകൽ വെടിക്കെട്ടും ആചാരപ്രകാരം തന്നെ നടത്തണമെന്നാണ് ദേവസ്വത്തിന്റെ ആവശ്യം.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ സർക്കാർ വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്ന് തൃശ്ശൂർ കളക്ടറേറ്റിൽ നടക്കും. മന്ത്രി വി.എൻ വാസവൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗത്തിൽ ദേവസ്വങ്ങൾ തങ്ങളുടെ നിലപാടുകൾ ഔദ്യോഗികമായി അറിയിക്കും.


ഇന്നലെ ചേർന്ന പാറമേക്കാവ് ദേവസ്വം യോഗത്തിലാണ് വെടിക്കെട്ട് നടത്തണമെന്ന കാര്യത്തിൽ ധാരണയായത്. പൂരം അതിന്റെ എല്ലാ പ്രൗഢിയോടും ആചാരങ്ങളോടും കൂടി തന്നെ നടത്തണമെന്നാണ് ഭക്തജനങ്ങളുടെയും ദേവസ്വം അംഗങ്ങളുടെയും വികാരമെന്ന് സെക്രട്ടറി രാജേഷ് പറഞ്ഞു. "പൂരം നടത്താനാണ് തങ്ങളെ തിരഞ്ഞെടുത്തതെന്നും, ആചാരപരമായ ചടങ്ങുകളിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും" അദ്ദേഹം വ്യക്തമാക്കി.


അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി മറ്റ് ചടങ്ങുകൾ നടത്താമെന്ന ആലോചനയിലായിരുന്നു തിരുവമ്പാടി ദേവസ്വം. അപകടത്തിൽ തങ്ങളുടെ പടക്ക നിർമ്മാണ ശാല തകർന്നതും ആളപായം ഉണ്ടായതും അവരെ ഇത്തരം ഒരു ചിന്തയിലേക്ക് നയിച്ചിരുന്നു. എന്നാൽ പാറമേക്കാവിന്റെ നിലപാട് മാറ്റം ഇന്നത്തെ യോഗത്തിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം.


വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതും നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ലൈസൻസ് നടപടികളിൽ പാലക്കാട് കളക്ടറും കമ്മീഷണറും സ്വീകരിച്ച നിലപാടുകളിൽ ദേവസ്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ ഉന്നതതല യോഗത്തിന് ശേഷമേ പൂരത്തിന്റെ വെടിക്കെട്ട് സംബന്ധിച്ച് അന്തിമമായ ഒരു ചിത്രം വ്യക്തമാകൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories