കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ചകൾ തുടരുന്നതിനിടെ തടവുകാരനിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒഡീഷ സ്വദേശിയായ തടവുകാരൻ ഉത്തം പത്രയിൽ നിന്നാണ് ജയിൽ അധികൃതർ ഫോൺ കണ്ടെടുത്തത്.
ജയിലിലെ നാലാം ബ്ലോക്കിൽ കഴിഞ്ഞദിവസം വൈകുന്നേരം ജയിൽ ഉദ്യോഗസ്ഥർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് സിം കാർഡ് അടങ്ങുന്ന മൊബൈൽ ഫോൺ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തുടർച്ചയായി ജയിലിനുള്ളിൽ നിന്നും ഇത്തരത്തിൽ മൊബൈൽ ഫോണുകളും മറ്റ് നിരോധിത വസ്‌തുക്കളും പിടികൂടുന്നത് വലിയ ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപും ജയിൽ വളപ്പിലെ ശുചിമുറിക്ക് സമീപം മണ്ണിൽ കുഴിച്ചിട്ട നിലയിൽ പവർ ബാങ്കും ചാർജറുമടക്കം അടങ്ങിയ മൊബൈൽ ഫോൺ ജയിൽ അധികൃതർ കണ്ടെത്തിയിരുന്നു. ജയിലിലേക്ക് മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും എത്തിക്കുന്നതിനായി പുറത്തുനിന്നുള്ള സഹായികളുടെ വലിയൊരു ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഫോൺ കൈവശം വെച്ച തടവുകാരനെ കേന്ദ്രീകരിച്ച് കൂടുതൽ ചോദ്യം ചെയ്യലുകൾ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.