പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. കൈ ഒടിഞ്ഞതിനെ തുടർന്ന് ചികിത്സ തേടിയ 14 വയസ്സുകാരന്റെ കൈ അസ്വാഭാവികമായി വളഞ്ഞുപോയതായാണ് പരാതി. കോന്നി അരുവപ്പുലം സ്വദേശിയായ നസീറിന്റെ (തൻസീർ എസ് ഇൻ) മകനാണ് ഈ ദുരനുഭവം ഉണ്ടായത്.
കഴിഞ്ഞ നവംബറിലാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് കുട്ടിയെ കോന്നി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഓർത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റർ ഇട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പ്ലാസ്റ്റർ നീക്കം ചെയ്യാനായി വീണ്ടും ആശുപത്രിയിലെത്തിയപ്പോഴാണ് കൈ വല്ലാതെ വളഞ്ഞുപോയ വിവരം വീട്ടുകാർ അറിയുന്നത്.
മെഡിക്കൽ കോളേജിലെ ചികിത്സയിൽ വന്ന പിഴവാണ് കൈ വളയാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. രണ്ട് മാസത്തോളം ചികിത്സ നൽകിയിട്ടും കുട്ടിയുടെ ആരോഗ്യനില വഷളായതിൽ ബന്ധുക്കൾ വലിയ പ്രതിഷേധത്തിലാണ്. ഇതേത്തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വളഞ്ഞുപോയ കൈ ശരിയാക്കാൻ അവിടെ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായും കുടുംബം അറിയിച്ചു.
സംഭവത്തിൽ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം മേധാവിക്കെതിരെ കുടുംബം കോന്നി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മെഡിക്കൽ കോളേജ് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.