കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് നേടും കേരളം. ആരാകും മുഖ്യമന്ത്രി. എക്സിറ്റി പോളുകളിൽ യുഡിഎഫ് വിജയം പ്രവചിക്കുമ്പോൾ ജനവിധി തങ്ങൾക്കൊപ്പമാകുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. ഭരണം തുടരുമെന്ന് എൽഡിഎഫ് ഉറപ്പിക്കുമ്പോൾ ഭരണമാറ്റം ഉറപ്പാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അതേസമയം, പോളിങ് നിരക്കനുസരിച്ചുള്ള വിലയിരുത്തലുകൾ ഭരണമാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്. ഉയർന്ന പോളിങ്ങാണെങ്കിലും സംസ്ഥാനത്ത് ഒരു തരംഗം പ്രകടമല്ലെന്നാണ് ഇലക്ഷൻ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ എം.കെ. ആനന്ദ് പറയുന്നത്. 79.63% പോളിങ്ങോടെ, സമീപകാലത്തെ ഏറ്റവും ഉയർന്ന പോളിങ്ങാണ് സംസ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലായി ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം 79.63 ശതമാനമായിരുന്നു. കനത്ത പോളിങ് നടന്ന സംസ്ഥാനത്ത് ഭരണം ആര് നേടുമെന്നതിൽ ആകാംഷയും ഏറെയാണ്.
ഇതിനിടയിൽ തന്റെ ഭൂരിപക്ഷവും വിജയവും പ്രവചിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് ഇട്ടിരിക്കുകയാണ് കുന്നത്തുനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പിവി ശ്രീനിജിൻ. 554 വോട്ടിനു മുകളിലുള്ള ഭൂരിപക്ഷത്തിനു വിജയിക്കുമെന്നാണ് ശ്രീനിജിന്റെ പ്രവചനം. യുഡിഎഫും ട്വൻറി ട്വൻറിയും ഉൾപ്പെടെ ശക്തമായ മത്സരമാണ് മണ്ഡലത്തിൽ നടന്നത്. യുഡിഎഫ് സ്ഥാനാർഥി വിപി സജീന്ദ്രൻ വലിയ ആത്മവിശ്വാസത്തിൽ ആണ്. മണ്ഢലം ശ്രീനിജിനിൽ നിന്ന് തിരിച്ചുപിടിക്കുമെന്നാണ് സജീന്ദ്രന്റെ അവകാശവാദം. ബാബു ദിവാകരനെ രംഗത്തിറക്കിയ സാബു ജേക്കബ് വലിയ പോരാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിലാണ് ശ്രീനിജിന്റെ കുറിപ്പ്.
പിവി ശ്രീനിജിന്റെ പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു കാണാം