കൊച്ചിയിൽ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. സൊസൈറ്റിയിലെ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ സോണിയ സെബാസ്റ്റ്യനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ചാർട്ടേഡ് അക്കൗണ്ടന്റായ ഉമേഷ് കുമാറിൽ നിന്ന് മാത്രം 50 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കേസ്. നിതിൻ ഗിരീഷ്, അലക്സിൻ, അലൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കൃത്യമായ രേഖകളോടെ പരാതി നൽകിയിട്ടും, ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് മടിച്ചിരുന്നു. ഇതേതുടർന്ന് പരാതിക്കാരൻ ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുന്നതിനിടെയാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. 2003 മുതൽ ആറ്റിങ്ങൽ കോടതിയിൽ നിലവിലുള്ള മറ്റൊരു ചീറ്റിംഗ് കേസിലും ഇവർ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.