കേരള എക്സൈസ് നടത്തിവരുന്ന തണ്ടർ ഓപ്പറേഷന്റെ ഭാഗമായി അങ്കമാലി കറുകുറ്റി റെയിൽവെ സ്റ്റേഷൻ പരിസരത്ത് അങ്കമാലി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ ഒഡീഷയിൽ നിന്നും ട്രയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന 115 കിലോഗ്രാം ഉണങ്ങിയ കഞ്ചാവ് പിടികൂടുകയും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഒഡീഷ സംസ്ഥാനക്കാരായ 1.ലക്ഷ്മൺ പത്ര, 2 ബാലഭദ്ര , 3.താരേശ്വർ പത്ര, 4.പ്രദീപ് എന്നിവരെ പ്രതികളായി അറസ്റ്റ് ചെയ്തിട്ടുണ്ട്. സമീപകാലത്ത് എക്സൈസ് നടത്തിയിട്ടുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. വിപണിയിൽ ഏകദേശം 10 കോടി വില വരുന്ന കഞ്ചാവ് ആണിത്.ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് വകുപ്പ് കേരളത്തിലേയ്ക്ക് എത്തിചേരുന്ന ട്രെയിനുകളിൽ വന്നിറങ്ങുന്ന ഇതര സംസ്ഥാനക്കാരായ യാത്രക്കാരെ നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു.
അങ്കമാലി എക്സൈസ് പാർട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. ഒഡീഷയിൽ നിന്നും ട്രയിനിൽ എത്തിയ പ്രതികൾ തൃശൂരിൽ നിന്നും അങ്കമാലി ഭാഗത്തേയ്ക്ക് വരുന്ന സമയത്താണ് കഞ്ചാവ് അടക്കം പിടികൂടിയത്. കഞ്ചാവ് 2 കിലോ വീതമുള്ള പാക്കറ്റുകളിൽ പൊതിഞ്ഞ 58 പാക്കറ്റുകൾ 11 ട്രാവൽ ബാഗുകളിലാക്കി കടത്തുകയായിരുന്നു. കഞ്ചാവ് കടത്തുന്നതിനായി കൂട്ടാളികളായവരെക്കുറിച്ച് അന്വേഷണം നടത്തിവരുന്നു. പ്രതികളിൽ 2 പേരുടെ കൈവശത്തു നിന്നും പിടികൂടിയ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് ലഭിച്ച സൂചനകൾ പ്രകാരം വിശദമായ അന്വേഷണം നടത്തിവരുന്നു.
അങ്കമാലി റേഞ്ച് ഇൻസ്പെക്ടർ വിപിൻദാസ് .എ യുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ അസ്സി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ബിജു പി. കെ, സുരേഷ് ബാബു, പ്രിവെൻറ്റീവ് ഓഫീസർ ഷിബു. എം. എ, പ്രിവെൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ രാജേഷ് വി ബി, പ്രദീപ്കുമാർ എ. പി, സിവിൽ എക്സൈസ് ഓഫീസർ സൗഫൽ, സൽമാൻ, ഡ്രൈവർ സജീഷ് എന്നിവർ പങ്കെടുത്തു. അങ്കമാലി റേഞ്ച് ഓഫീസിൽ NDPS ക്രൈം 29/2026 ആയി കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. പ്രതികളെ ഇന്ന് ബഹു. അങ്കമാലി ജൂഡിഷ്യൽ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.