അതിരപ്പിള്ളി പുളിയിലപ്പാറയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന പലചരക്ക് കട തകർത്തു. പുളിയിലപ്പാറയിലെ മാളിയേക്കൽ പോളിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
കടയുടെ മുൻഭാഗത്തെ ഷട്ടറും ചില്ലുകളും തകർത്താണ് കാട്ടാന നാശനഷ്ടങ്ങൾ വരുത്തിയത്. കടയ്ക്കുള്ളിലുണ്ടായിരുന്ന പഴവർഗ്ഗങ്ങളും മറ്റ് പലചരക്ക് സാധനങ്ങളും ആന നശിപ്പിച്ചു. ശബ്ദം കേട്ടുണർന്ന നാട്ടുകാർ ഉടൻതന്നെ സ്ഥലത്ത് തടിച്ചുകൂടുകയും, ബഹളമുണ്ടാക്കി ആനയെ വനത്തിലേക്ക് തുരത്തിയോടിക്കുകയുമായിരുന്നു. കടയ്ക്ക് നേരെ കാട്ടാന ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുൻപും പ്രദേശത്ത് കാട്ടാനശല്യം ഉണ്ടായിട്ടുള്ളതിനാൽ നാട്ടുകാർ വലിയ ആശങ്കയിലാണ്.