വിരകൾ കൊണ്ട് വർഷങ്ങളോളം വട്ടം കറങ്ങിയ ഒരു യുവതിയുടെ അസാധാരണമായ അവസ്ഥയും ജീവിതകാലം മുഴുവൻ മരുന്നുകളുമായി തള്ളിനീക്കേണ്ട ദുരവസ്ഥയുമാണ് ഇത്. കഴിഞ്ഞ ദിവസമാണ് യുകെയിൽ നിന്നുള്ള യുവതിയുടെ തലച്ചോറിൽ 38 പാരസൈറ്റുകൾ കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവന്നത്. 42-കാരിയായ ലൗറി ഡെൻമാനാണ് അപൂർവ രോഗാവസ്ഥയുണ്ടായത്. 2007-ൽ ലൗറി ഇന്ത്യ സന്ദർശിച്ചിരുന്നു. മൂന്ന് മാസത്തെ സന്ദർശനത്തിനുശേഷം ഇവർ നാട്ടിലേക്ക് തിരിച്ചുപോകുകയും പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയുമായിരുന്നു. ഇന്ത്യയിൽ നിന്നാകാം ഈ രോഗബാധയുണ്ടായതെന്നാണ് ഡോക്ടർമാരുടെ നിഗമനം.
ഒരു റസ്റ്ററന്റിലെ ശൗചാലയം ഉപയോഗിക്കുന്നതിനിടെ ഒരു മീറ്ററോളം നീളമുള്ള വിര ഇവരുടെ ശരീരത്തിൽനിന്ന് പുറത്തുപോയി. അന്ന് മലപരിശോധന നടത്തിയെങ്കിലും ഫലം തൃപ്തികരമായിരുന്നു. പിന്നീട് കഠിനമായ തലവേദന അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ന്യൂറോസിസ്റ്റിസെർക്കോസിസ് എന്ന രോഗമാണ് ലൗറിയെ ബാധിച്ചതെന്ന് കണ്ടെത്തി. ആദ്യം ടോക്‌സോപ്ലാസ്‌മോസിസ് എന്ന രോഗമാണെന്നായിരുന്നു ഡോക്ടർമാർ കരുതിയിരുന്നത്. എന്നാൽ ടേപ്പ് വേമിന്റെ കാര്യം അമ്മ സൂചിപ്പിച്ചപ്പോഴാണ് ന്യൂറോസിസ്റ്റിസെർക്കോസിസ് ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്.ഇന്ത്യാ സന്ദർശനത്തിനിടെ ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാനായി ലൗറി മാംസാഹാരം ഒഴിവാക്കിയിരുന്നു. എന്നാൽ ഇതിനിടയിൽ പന്നിയിറച്ചി കഴിച്ചു. അതിലുണ്ടായിരുന്ന ടേപ് വേം (നാടവിര) എന്ന ഇനം വിരയുടെ മുട്ടകളാകാം ഈ രോഗബാധയ്ക്ക് കാരണമായതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇത് ന്യൂറോസിസ്റ്റിസെർക്കോസിസ് എന്ന അവസ്ഥയിലെത്തിക്കുകയായിരുന്നു. തുടർന്ന് തുടർച്ചയായ തലകറക്കം, വിഭ്രാന്തി എന്നിവ അനുഭവപ്പെടുകയും ചെയ്തു.
പിന്നാലെ തനിക്ക് അപസ്മാരമുണ്ടായെന്നും വാക്കുകൾപോലും ഉച്ചരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും ലൗറി പറയുന്നു. ഓർമക്കുറവും ശരീരത്തിൽ തരിപ്പും അനുഭവപ്പെട്ടിരുന്ന അവർ പലപ്പോഴും ചെറിയ കുട്ടികളെപ്പോലെ പെരുമാറുകയും ചെയ്തു. നിലത്ത് ഇഴഞ്ഞുനടക്കുകയും ജനൽ കർട്ടന് പിന്നിൽ ഒളിക്കുകയും ചെയ്തിരുന്നുവെന്ന് അന്ന് ലൗറിയെ സന്ദർശിച്ച സുഹൃത്ത് പറയുന്നു. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം 2022-ലാണ് ലൗറി ആരോഗ്യം വീണ്ടെടുത്തത്.
എന്താണ് ന്യൂറോസിസ്റ്റിസെർക്കോസിസ്?
ലോകാരോഗ്യ സംഘടനയുടെ (WHO) അഭിപ്രായത്തിൽ, പന്നികളിൽ കാണപ്പെടുന്ന ടേപ്പ് വേം മനുഷ്യന്റെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന അവസ്ഥയാണിത്. ശരിയായി വേവിക്കാത്ത മാംസം കഴിക്കുന്നതിലൂടെയോ, വിരയുടെ മുട്ടകൾ കലർന്ന വെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ആണ് ഇത് പകരുന്നത്. യുകെയിൽ ഇത്തരം കേസുകൾ വളരെ അപൂർവ്വമാണ്.
രോഗം കണ്ടെത്തിയതിനെത്തുടർന്ന് ലോറിക്ക് വിരകൾക്കെതിരെയുള്ള മരുന്നുകളും സ്റ്റിറോയിഡുകളും നൽകിത്തുടങ്ങി. തുടക്കത്തിൽ കുറവുണ്ടായെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയും അവർ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയും ചെയ്തു. തലച്ചോറിൽ കടുത്ത വീക്കമുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായി. ഓർമ്മക്കുറവും ശരീരത്തിൽ തരിപ്പും അനുഭവപ്പെട്ടു. അക്കാലത്ത് ലോറിയെ സന്ദർശിച്ച ഒരു സുഹൃത്ത് പറഞ്ഞത്, ലോറി ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് പെരുമാറിയിരുന്നത് എന്നാണ്. നിലത്ത് ഇഴഞ്ഞുനടക്കുക, ജനൽവിരിക്ക് പുറകിൽ ഒളിച്ചിരിക്കുക തുടങ്ങിയ പ്രവൃത്തികളായിരുന്നു അവരുടേത്.
വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ലോറി ആരോഗ്യം വീണ്ടെടുത്തു വരികയാണ്. തലച്ചോറിലെ വിരകൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയയൊന്നും ചെയ്തിട്ടില്ല. അവയെ തലച്ചോറിൽ വെച്ചുതന്നെ നശിപ്പിക്കുന്ന ചികിത്സയാണ് നടത്തിവരുന്നത്.