വയനാട് ജില്ലയിൽ രണ്ടുപേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് കർശനമായി മുന്നറിയിപ്പ് നൽകി.
മലിനമായ വെള്ളത്തിലെ അമീബ തലച്ചോറിലെത്തുന്നതിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും അണുബാധയേറ്റാൽ മരണസാധ്യത ഏറെയാണ്. സംസ്ഥാനത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ എട്ടുപേരാണ് നിലവിൽ ഈ രോഗത്തിന് ചികിത്സയിലുള്ളത്.
പ്രധാന ലക്ഷണങ്ങൾ:
പനി
ഛർദ്ദി
ഓക്കാനം
ശക്തമായ തലവേദന
ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അണുബാധയുണ്ടായാൽ ഒമ്പത് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. നേരത്തെ ചികിത്സ തേടിയാൽ രോഗമുക്തി നേടാനാകും.
പ്രതിരോധ മാർഗ്ഗങ്ങൾ:
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
പായൽ പിടിച്ചതോ, മൃഗങ്ങളെ കുളിപ്പിക്കുന്നതോ, മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങൾ ഒഴിവാക്കുക.
വൃത്തിയാക്കാത്ത ടാങ്കുകളിലെ വെള്ളം ഉപയോഗിക്കരുത്.