Share this Article
News Malayalam 24x7
ലോകം വീണ്ടും മങ്കിപോക്സ് ഭീതിയിൽ
monkeypox

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മങ്കിപോക്‌സ് ഭീതിയിലാണ് ലോകം. നിലവില്‍ ഇന്ത്യയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതീവ ജാഗ്രതയിലാണ് രാജ്യം. നിലവിലെ സ്ഥിതിഗതികള്‍ വീക്ഷിച്ച് വരികയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വാനരവസൂരി എന്ന മങ്കിപോക്‌സ് 116ഓളം രാജ്യങ്ങളില്‍ തീവ്രമായി വ്യാപിക്കുകയാണ്. രണ്ടുവര്‍ഷത്തിന് ശേഷം മങ്കിപോക്‌സിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യസംഘടന.ഓര്‍ത്തോപോക്‌സ് വൈറസ് ജനുസിലെ സ്പീഷിസായ മങ്കിപോക്‌സ് വൈറസ് മൂലമുണ്ടാകുന്ന വസൂരി കുടുംബത്തില്‍പ്പെട്ട രോഗമാണിത്.

1958ല്‍ കുരങ്ങുകളിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതമായ ചര്‍മങ്ങളിലൂടെയും മറ്റ് മുറിവുകളിലൂടെയും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. നെഞ്ചിലും കൈകാലുകളിലും കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതായിരുന്നു ലക്ഷണമെങ്കില്‍ ഇപ്പോള്‍ ജനനേന്ദ്രിയത്തില്‍ പ്രത്യക്ഷപ്പെടുന്ന കുരുക്കളാണ് ലക്ഷണം.

അതിനാല്‍ രോഗം തിരിച്ചറിയാന്‍ വൈകുന്നെന്ന് വിദഗ്ധര്‍ പറയുന്നു. ആഫ്രിക്കയില്‍ മാത്രം 15000 പേര്‍ക്കാണ് രോഗം വ്യാപിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലും രോഗവ്യാപനം തീവ്രമാണ്.

ഇന്ത്യയില്‍ നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതീവജാഗ്രതയിലാണ് രാജ്യം. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

ഏറ്റവുമധികം രാജ്യാന്തരയാത്രക്കാരെത്തുന്ന രാജ്യങ്ങളിലൊന്നായതിനാല്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനാലാബുകള്‍ നടത്താനാണ് തീരുമാനം. 2022ല്‍ ആഗോളതലത്തില്‍ ഒരുലക്ഷത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories