26 വിനോദസഞ്ചാരികളുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. 2025 ഏപ്രിൽ 22-നായിരുന്നു ശ്രീനഗറിന് സമീപമുള്ള ബൈസരൻ താഴ്വരയിൽ വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും നേരെ ലഷ്കർ-ഇ-തൊയ്ബ ഭീകരർ വെടിയുതിർത്തത്.
അവധി ആഘോഷിക്കാനെത്തിയ കുടുംബങ്ങളും ഉപജീവനത്തിനായി താഴ്വരയിലെത്തിയ പ്രദേശവാസികളുമാണ് അന്ന് ഭീകരരുടെ തോക്കിനിരയായത്. ഈ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വഴി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയ സുലൈമാൻ, അഫ്ഗാനി, ജിബ്രാൻ എന്നീ ഭീകരരെ കഴിഞ്ഞ ജൂലൈയിൽ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. ഭീകരരെ സഹായിച്ച രണ്ട് പ്രാദേശിക വ്യക്തികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണത്തെത്തുടർന്ന് പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മാസങ്ങളോളം അടച്ചിട്ടിരുന്നു. നിലവിൽ സുരക്ഷാ പരിശോധനകൾക്ക് ശേഷം ഇവ തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും പ്രദേശത്ത് കർശനമായ സുരക്ഷാ സംവിധാനങ്ങൾ തുടരുകയാണ്. ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ ഇന്ത്യ വിച്ഛേദിച്ചിരുന്നു. ഇത് ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണ പുതുക്കുകയാണ് ഇന്ന് താഴ്വര.