21-ാം നൂറ്റാണ്ടിലെ അപൂർവ്വ പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷിയാകാനൊരുങ്ങി സൗദി അറേബ്യ. 70 വർഷത്തിനു ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന അത്യപൂർവ്വ ആകാശവിസ്മയം 2027 ഓഗസ്റ്റ് 2-നായിരിക്കും ദൃശ്യമാവുക. അന്ന് ഉച്ചയ്ക്ക് 12 മണിക്കും 1:40-നും ഇടയിലാണ് പൂർണ്ണ ഗ്രഹണം സംഭവിക്കുക.
ഗ്രഹണസമയത്ത് പ്രകാശം കുറഞ്ഞ് പകൽ സമയം സന്ധ്യയ്ക്ക് സമാനമായി മാറും. ആകാശത്ത് നക്ഷത്രങ്ങളും മറ്റ് ഗ്രഹങ്ങളും ദൃശ്യമാകുന്നതിനൊപ്പം സൂര്യന്റെ ഉപരിതല പാളിയായ 'കൊറോണ'യും വ്യക്തമായി കാണാൻ സാധിക്കും. പൂർണ്ണ ഗ്രഹണ പ്രതിഭാസം ഏകദേശം 6 മിനിറ്റോളം നീണ്ടുനിൽക്കും. വൈകുന്നേരം 3 മണി വരെ ഗ്രഹണ പ്രക്രിയ തുടരുമെന്നാണ് കണക്കാക്കുന്നത്.
മക്ക, ജിദ്ദ, താഇഫ്, അൽ ബഹ, ജിസാൻ, നജ്റാൻ തുടങ്ങിയ സൗദിയിലെ പ്രമുഖ നഗരങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമാകും. സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേർരേഖയിൽ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.ഗ്രഹണസമയത്ത് പ്രത്യേക സുരക്ഷാ ഗ്ലാസുകൾ ഇല്ലാതെ സൂര്യനെ നേരിട്ട് നോക്കരുതെന്ന് സൗദി സ്പേസ് ഏജൻസി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.