ന്യൂഡൽഹി:അടുത്ത കാലത്ത് യുവാക്കളിൽ പെട്ടെന്നുണ്ടാകുന്ന മരണം അതും കുഴഞ്ഞുവീണും മറ്റും കൂടുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിനു കാരണം കോവിഡ് വാക്സിനേഷൻ ആണെന്ന പ്രചരണമാണ് ഈ വിഷയത്തിന് വലിയ ശ്രദ്ധ നേടാൻ കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും സമൂഹത്തിൽ ഉയർന്നുവന്നിരുന്നു.പക്ഷെ ഇപ്പോൾ മരണങ്ങൾക്ക് കോവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്ന് എയിംസ് നടത്തിയ പഠനത്തിൽ പറയുന്നു.
രാജ്യത്ത് നിലവിലുള്ള ആരോഗ്യ സംരക്ഷണ മാർഗങ്ങളെ ചോദ്യം ചെയ്യുന്നതും ആശങ്കയുളവാക്കുന്നതുമാണ് യുവാക്കളിൽ പെട്ടെന്നുണ്ടാകുന്ന മരണം എന്നും എന്നാൽ ഇതിന് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്നും പഠനത്തിനുശേഷം എയിംസ് പറയുന്നു.കൊറോണറി ആർട്ടറി സംബന്ധിച്ച രോഗമാണ് പ്രധാന കാരണമെന്നും ശ്വാസകോശ സംബന്ധമായ അസുഖമാണ് മറ്റൊരു കാരണമെന്നും ഇതിന് സമഗ്രമായ പഠനം ആവശ്യമാണെന്നും എയിംസ് പറയുന്നു.‘ബേർഡൻ ഓഫ് സഡൻ ഡെത്ത് ഇൻ യംഗ് അഡൽട്സ്’ എന്ന പഠനം ഒരു വർഷം നീണ്ടുനിൽക്കുന്നതായിരുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ആധികാരിക ജേണലായ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ ഇതു സംബന്ധിച്ച പഠനത്തിന്റെ വിശദാംശങ്ങൾ എയിംസ് പ്രസിദ്ധീകരിച്ചു.വെർബൽ ഓട്ടോപ്സി, പോസ്റ്റ് മോർട്ടം ഇമേജിങ്, ഹിസ്റ്റോ പതോളജിക്കൽ എക്സാമിനേഷൻ തുടങ്ങിയ മാർഗങ്ങളിലൂടെ ഒരു സംഘം ഗവേഷഷകരാണ് പഠനം നടത്തിയത്. 18 മുതൽ 45 വയസ്സുവരെയുള്ള യുവാക്കളിലുണ്ടായ അപ്രതീക്ഷിത മരണമാണ് പഠനവിധേയമാക്കിയത്.
എന്നാൽ കോവിഡ് വാക്സിനുമായി ബന്ധിപ്പിച്ചുള്ള യാതൊരു തെളിവുകളും ലഭിച്ചില്ല.കാർഡിയോ വാസ്കുലാർ സിസ്റ്റവുമായി ബന്ധപ്പെട്ട കാരണമായിരുന്നു മുഖ്യമായും കണ്ട മരണകാരണം. കാർഡിയാക് ബന്ധമില്ലാത്ത കാരണങ്ങളും ശ്വസകോശസംബന്ധിയായ ബുദ്ധമുട്ടുകളുമായിരുന്നു മറ്റൊരു പ്രധാന കാരണം.