നിങ്ങളൊരു യൂട്യൂബറോ അല്ലെങ്കിൽ യൂട്യൂബ് സ്ഥിരമായി കാണുന്ന ആളോ ആണെങ്കിൽ ഈ വാർത്ത ശ്രദ്ധിച്ചിട്ടുണ്ടാകും. പ്രമുഖ വാർത്താ ഏജൻസിയായ ANI-യും (ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ) ചില യൂട്യൂബർമാരും തമ്മിൽ ഒരു വലിയ തർക്കം നടക്കുകയാണ്. എന്താണ് സംഭവം? നമുക്ക് നോക്കാം.
പ്രമുഖ യൂട്യൂബർ മോഹക് മംഗലിനെപ്പോലുള്ളവർ പറയുന്നത്, ANI-യുടെ കുറച്ച് സെക്കൻഡുകൾ മാത്രമുള്ള വീഡിയോ ക്ലിപ്പുകൾ അവരുടെ വീഡിയോകളിൽ ഉപയോഗിച്ചതിന് ലക്ഷക്കണക്കിന് രൂപയാണ് ANI ആവശ്യപ്പെടുന്നതെന്നാണ്. ചിലർക്ക് ഭീമമായ തുക നൽകി വാർഷിക വരിസംഖ്യ എടുക്കേണ്ടി വന്നെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ വീഡിയോ എടുക്കുന്നതിനെ Fair Use ആയിട്ടാണ് യൂട്യൂബർമാർ കാണുന്നത്. എന്നാൽ ANI പറയുന്നത്, അവർ കഷ്ടപ്പെട്ട് ശേഖരിക്കുന്ന വാർത്താ ദൃശ്യങ്ങൾക്ക് അവർക്ക് പൂർണ്ണ പകർപ്പവകാശമുണ്ടെന്നാണ്. അത് മറ്റുള്ളവർ ഉപയോഗിക്കുമ്പോൾ അനുവാദം വാങ്ങുകയോ ലൈസൻസ് എടുക്കുകയോ ചെയ്യണം. ഇത് നിയമപരമായ അവകാശമാണെന്നും ചൂഷണമല്ലെന്നുമാണ് ANI-യുടെ വാദം.
യൂട്യൂബിന്റെ നയമനുസരിച്ച്, പഠനാവശ്യങ്ങൾ, വാർത്താ റിപ്പോർട്ടിംഗ്, വിമർശനം തുടങ്ങിയവയ്ക്ക് മറ്റൊരാളുടെ കണ്ടൻ്റ് ഒരു പരിധി വരെ ഉപയോഗിക്കാം. ഇതിനെയാണ് "ഫെയർ യൂസ്" എന്ന് പറയുന്നത്. പക്ഷേ, ഇതിന്റെ മാനദണ്ഡങ്ങൾ ഓരോ രാജ്യത്തും വ്യത്യസ്തമാണ്. കോപ്പിറൈറ്റ് ലംഘനം നടന്നാൽ സ്ട്രൈക്ക് നൽകാനും വീഡിയോ നീക്കം ചെയ്യാനും യൂട്യൂബിന് സാധിക്കും. പലപ്പോഴും, തർക്കം യൂട്യൂബറും കണ്ടൻ്റ് ഉടമയും തമ്മിൽ പരിഹരിക്കേണ്ടി വരും.നമ്മുടെ നാട്ടിലെ 1957-ലെ പകർപ്പവകാശ നിയമത്തിലും Fair Dealing എന്നൊരു വ്യവസ്ഥയുണ്ട്.
സ്വകാര്യ ആവശ്യങ്ങൾക്കോ, പഠനത്തിനോ, വിമർശനത്തിനോ, വാർത്തയ്ക്കോ വേണ്ടി ഭാഗങ്ങൾ ഉപയോഗിക്കാം. പക്ഷേ, അത് യഥാർത്ഥ ഉടമയുടെ വാണിജ്യ താൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കരുത് എന്നതാണ് പ്രധാനം.ഇവിടെയാണ് പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നത്. "Fair Use" എത്രത്തോളമാകാം എന്നതിൽ പലപ്പോഴും വ്യക്തതയില്ല. വാർത്താ ഏജൻസികളുടെ അവകാശങ്ങളും യൂട്യൂബർമാരുടെ ഉള്ളടക്ക നിർമ്മാണ സ്വാതന്ത്ര്യവും തമ്മിൽ ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്. ഡിജിറ്റൽ ലോകം അതിവേഗം മാറുന്നതുകൊണ്ട്, നിയമങ്ങളും കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.