ചന്ദ്രനെ വലംവെച്ചുള്ള ചരിത്രപരമായ ദൗത്യത്തിന് ശേഷം നാസയുടെ ആർട്ടെമിസ് 2 പേടകം നാളെ ഭൂമിയിൽ തിരിച്ചെത്തും. ഇന്ത്യൻ സമയം പുലർച്ചെ 5.37-ഓടെ കാലിഫോർണിയയിലെ സാൻ ഡിയോഗോ തീരത്ത് പസഫിക് സമുദ്രത്തിലായിരിക്കും ഓറിയോൺ പേടകം പതിക്കുക.
നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ ദൗത്യത്തിലുള്ളത്. ചന്ദ്രനെ വലംവെച്ച് മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരം സഞ്ചരിച്ചാണ് ഈ സംഘം മടങ്ങിയെത്തുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന അവസാന 45 മിനിറ്റുകൾ ദൗത്യത്തിൽ ഏറെ നിർണ്ണായകമാണ്. ആർട്ടെമിസ് 1 ദൗത്യത്തിൽ പേടകത്തിന്റെ ഹീറ്റ് ഷീൽഡുകളിൽ ചെറിയ വിള്ളലുകൾ കണ്ടെത്തിയിരുന്നുവെങ്കിലും ഇത്തവണ അത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാണെന്നും നാസ വ്യക്തമാക്കി.
ദൗത്യത്തിനിടെ ചന്ദ്രന്റെ മറുവശത്തുള്ള നിരവധി ദൃശ്യങ്ങൾ പേടകം പകർത്തിയിരുന്നു. ഇതിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഒരു ഗർത്തത്തിന് പേടകത്തിന്റെ കമാൻഡർ റീഡ് വൈസ്മാന്റെ പരേതയായ ഭാര്യയുടെ സ്മരണാർത്ഥം 'കാരൾ' എന്ന് പേരിട്ടു. 20 വർഷം മുൻപ് ക്യാൻസർ ബാധിച്ച് മരിച്ച ഭാര്യയുടെ പേര് ഗർത്തത്തിന് നൽകണമെന്ന് വൈസ്മാൻ നാസയോട് അഭ്യർത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭ്യർത്ഥന നാസ അംഗീകരിക്കുകയായിരുന്നു. മനുഷ്യൻ വീണ്ടും ചന്ദ്രനിൽ കാലുകുത്തുന്നതിനായുള്ള നാസയുടെ വരാനിരിക്കുന്ന ദൗത്യങ്ങൾക്ക് ആർട്ടെമിസ് 2-ന്റെ വിജയം വലിയ കരുത്താകും.