Share this Article
News Malayalam 24x7
വിവോ, iQOO സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്; പോപ്പ്അപ്പ് മെസേജില്‍ ക്ലിക്കല്ലേ!; വന്‍ സൈബര്‍ തട്ടിപ്പ്
വെബ് ടീം
1 hours 34 Minutes Ago
1 min read
VIVO IQOO

വിവോ (Vivo),iQOO സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്.  ഈ രണ്ട് കമ്പനികളുടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ  ലക്ഷ്യമിട്ട്   'ഒറിജിന്‍ ഒ എസ് അപ്ഡേറ്റ്' (OriginOS Update) എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങള്‍ വഴി മൊബൈല്‍ ഫോണുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് തട്ടിപ്പിന്‍റെ രീതി.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ 'അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക' (Urgent System Update Required) എന്ന തരത്തിലുള്ള പോപ്പ്അപ്പ് സന്ദേശങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഔദ്യോഗിക അപ്ഡേറ്റിന് പകരം മാല്‍വെയര്‍ അടങ്ങിയ എ.പി.കെ (APK) ഫയലുകള്‍ ഡൗണ്‍ലോഡ് ആകുന്നു.ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും ക്യാമറ, മൈക്രോഫോണ്‍, എസ്എംഎസ്, കോണ്‍ടാക്ട് വിവരങ്ങള്‍ എന്നിവ ചോര്‍ത്തുകയും ചെയ്യുന്നു. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടാനാണ് സംഘം ലക്ഷ്യമിടുന്നത്.

Settings മെനുവിലെ 'System Update' വഴി അല്ലാതെ ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന അപ്‌ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.ഫോണ്‍ ബ്ലോക്ക് ചെയ്യും' എന്ന രീതിയില്‍  ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ കണ്ടാല്‍ അവ പൂര്‍ണ്ണമായും അവഗണിക്കുക.

ഫോണിലെ 'Install from Unknown Sources' എന്ന ഓപ്ഷന്‍ എപ്പോഴും ഓഫ് ചെയ്തു വെക്കുക. വിശ്വസനീയമായ ആന്‍റിവൈറസ് സോഫ്റ്റ്‌വെയറുകൾ മാത്രം ഫോണില്‍ ഉപയോഗിക്കുക. അബദ്ധവശാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ തന്നെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക. ഫോണ്‍ സുരക്ഷാ ആപ്പുകള്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് അജ്ഞാതമായ ആപ്പുകള്‍ നീക്കം ചെയ്യുക.  ബാങ്കിംഗ്, സോഷ്യല്‍ മീഡിയ പാസ്വേഡുകള്‍ മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ഉടന്‍ മാറ്റുക.സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ, https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories