ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനമായ ഓപ്പൺ എഐക്കെതിരെ ഇലോൺ മസ്‌ക് നൽകിയ കേസ് കാലിഫോർണിയയിലെ ഫെഡറൽ കോടതി തള്ളി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുമെന്ന പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് മാറി കമ്പനി ലാഭം മാത്രം ലക്ഷ്യമിടുന്ന സ്ഥാപനമായി മാറിയെന്ന് ആരോപിച്ചായിരുന്നു മസ്‌ക് നിയമനടപടി സ്വീകരിച്ചത്.
മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവർത്തിക്കുമെന്ന് വാഗ്ദാനം നൽകി തുടങ്ങിയ ഓപ്പൺ എഐ, ഇപ്പോൾ നിക്ഷേപകരെ മാത്രം ലക്ഷ്യമിട്ട് ലാഭമുണ്ടാക്കുന്ന സ്ഥാപനമായി മാറിയെന്നായിരുന്നു മസ്‌കിന്റെ പ്രധാന വാദം. എന്നാൽ ഓപ്പൺ എഐയോ അതിന്റെ സിഇഒ സാം ആൾട്ട്മാനോ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഓക്‌ലൻഡ് ഫെഡറൽ കോടതി വിധിയിൽ വ്യക്തമാക്കി. കൂടാതെ, ഈ കേസ് ഫയൽ ചെയ്യാൻ മസ്‌ക് വളരെ വൈകിപ്പോയെന്നും കോടതി നിരീക്ഷിച്ചു.
ഓപ്പൺ എഐയുടെ ആദ്യകാല നിക്ഷേപകരിൽ ഒരാളായിരുന്നു ഇലോൺ മസ്‌ക്. 2018-ലാണ് അദ്ദേഹം കമ്പനി വിട്ടത്. തുടർന്ന് 2024 ഫെബ്രുവരിയിലാണ് മസ്‌ക് കമ്പനിക്കെതിരെ കേസ് നൽകിയത്. കേസിന്റെ ഭാഗമായി മസ്‌കും സാം ആൾട്ട്മാനും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. എഐ സാങ്കേതികവിദ്യയുടെ സുതാര്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമുള്ള മസ്‌കിന്റെ ആശങ്കകളാണ് ഈ നിയമപോരാട്ടത്തിലേക്ക് നയിച്ചത്. കോടതി വിധി ഓപ്പൺ എഐയ്ക്കും സാം ആൾട്ട്മാനും വലിയ ആശ്വാസമാണ് നൽകുന്നത്.