തെലങ്കാനയിലെ നൽഗോണ്ടയിൽ സ്‌കൂൾ പ്രധാന അധ്യാപികയെ പത്താം ക്ലാസ് വിദ്യാർത്ഥികൾ കുത്തിക്കൊന്നു. നാഗാർജ്ജുന ഗ്രാമർ കൺസെപ്റ്റ് സ്‌കൂളിലെ പ്രധാന അധ്യാപികയായ രൂപ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. കവർച്ചാ ശ്രമത്തിനിടെയാണ് ദാരുണമായ കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
പത്താം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾ ചേർന്ന് അധ്യാപികയുടെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഇരുപത്തിയേഴ് തവണയാണ് വിദ്യാർത്ഥികൾ അധ്യാപികയെ കുത്തിയത്. 20 ദിവസങ്ങൾക്ക് മുമ്പ് പ്രധാന അധ്യാപികയുടെ ബാഗിൽ നിന്ന് മൊബൈൽ ഫോണും പണവും കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഈ വിദ്യാർത്ഥികളോട് ഹോസ്റ്റലിൽ നിന്ന് പുറത്തുപോകാൻ അധ്യാപിക ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.