Share this Article
News Malayalam 24x7
നടിയെ അക്രമിച്ച കേസ്; വിധി ഡിസംബര്‍ എട്ടിന്
Kochi Actress Assault Case

നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിക്കുന്ന തീയതി പ്രഖ്യാപിച്ചു. 2024 ഡിസംബർ എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ എല്ലാ പ്രതികളോടും വിധി പറയുന്ന ദിവസം നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദേശം നൽകി.

2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ എട്ടര വർഷത്തോളം നീണ്ടുനിന്ന വിചാരണ നടപടികൾക്കൊടുവിലാണ് ഇപ്പോൾ അന്തിമ വിധിയിലേക്ക് എത്തുന്നത്. പൾസർ സുനി ഒന്നാം പ്രതിയും നടൻ ദിലീപ് എട്ടാം പ്രതിയുമായ കേസിൽ ആകെ ഒൻപത് പേരാണ് വിചാരണ നേരിട്ടത്. 375 പേജുള്ള കുറ്റപത്രത്തിൽ 385 സാക്ഷികളെ വിസ്തരിച്ചു.


നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കേസിലെ നിർണ്ണായക തെളിവാണ്. എന്നാൽ ഇത് കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഇത് ഗോശ്രീ പാലത്തിൽ നിന്ന് കായലിൽ എറിഞ്ഞതായാണ് പ്രതികളുടെ മൊഴി. വിചാരണയ്ക്കിടെ ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ ശക്തമായ വാദങ്ങൾ നിരത്തിയിരുന്നു. കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് ലഭിക്കുന്ന ശിക്ഷ എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണ് കേരളം.


അന്തരിച്ച പി.ടി തോമസ് എം.എൽ.എയുടെ ഇടപെടലാണ് കേസ് പുറത്തുവരാൻ കാരണമായതെന്ന് അദ്ദേഹത്തിന്റെ ഭാര്യയും എം.എൽ.എയുമായ ഉമ തോമസ് പ്രതികരിച്ചു. വിധി വരുന്നതിൽ സന്തോഷമുണ്ടെന്നും നടിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories