Share this Article
KERALAVISION TELEVISION AWARDS 2025
കൃത്യമായ ആസൂത്രണം, സിദ്ദിഖിനെ കൊണ്ടുതന്നെ മുറികളെടുപ്പിച്ചു; അതിക്രൂരമായി നടപ്പിലാക്കി, ടാറ്റാ നഗറിലേക്ക് കടക്കാൻ പദ്ധതിയുമിട്ടു
വെബ് ടീം
posted on 26-05-2023
1 min read
Well Planned murder of Sidhiq

കൃത്യമായ ആസൂത്രണത്തോടെ അതിക്രൂരമായാണ് ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയത്.  സിദ്ദിഖിനെക്കൊണ്ട് തന്നെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറികളെടുപ്പിച്ചാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്. സിദ്ദിഖിന്റ മൃതദേഹം അടങ്ങിയ ബാഗുകളുമായി പ്രതികൾ പുറത്തേക്കുപോകുന്നതിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച, അതായത് സിദ്ദിഖ് തിരൂരിലെ വീട്ടില്‍ നിന്ന് പോന്ന അതേദിവസം തന്നെയാണ് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസ ഇന്നിൽ സിദ്ദിഖിനൊപ്പമെത്തി പ്രതികള്‍ മുറിയെടുത്തത്. ജി 3 ജി 4 എന്നിങ്ങനെ അടുത്തടുത്തുള്ള രണ്ട് മുറികള്‍. ഇതിൽ ജി- 4ൽ വച്ച് വ്യാഴാഴ്ചയോ വെള്ളിയാഴ്ച രാവിലെയോ സിദ്ദിഖിനെ പ്രതികള്‍ കൊലപ്പെടുത്തി. തുടര്‍ന്ന് ശരീരം കഷണങ്ങളാക്കി രണ്ട് ട്രോളിബാഗുകളിലാക്കി. 

വെള്ളിയാഴ്ച മൂന്നുമണിയോടെ സിദ്ദിഖിന്റ കാറില്‍ മൃതദേഹം അടങ്ങിയ ബാഗുകളുമായി പ്രതികള്‍ രക്ഷപെട്ടു. പൊലീസ് ഹോട്ടലില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. മുറിയെടുക്കാനായി മൂന്നുപേര്‍ ഹോട്ടലിലേക്ക് എത്തുന്നതായി ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ തിരികെ പോകുമ്പോള്‍ രണ്ടുപേര്‍ മാത്രം. ഇവരുടെ കൈകളില്‍ രണ്ട് ട്രോളിബാഗുകളും. വെള്ളിയാഴ്ച 3 മണിയോടെ വെള്ള നിറത്തിലുള്ള കാർ ഹോട്ടലിനു മുന്നിൽ എത്തുന്നതുംബാഗുകള്‍  കാറിന്റ ഡിക്കിയിൽ കയറ്റില്‍ പ്രതികള്‍ പോകുന്നതും സമീപത്തെ വസ്ത്രശാലയില്‍ നിന്നുള്ള സിസിടിവിയില്‍ കാണാം. ഇന്നലെ തിരൂര്‍ പൊലീസും  ഫോറൻസിക് വിദഗ്ധരും ഹോട്ടലിലെത്തി പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും പൊലിസ് ശേഖരിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം. അങ്ങനയെങ്കില്‍ കോഴിക്കോട് സ്വന്തമായി ഹോട്ടലുള്ള സിദ്ദിഖ് പ്രതികളുമൊത്ത് നഗരത്തിലെ മറ്റൊരു ഹോട്ടലില്‍ എന്തിന് മുറിയെടുത്തുവെന്നത് ദുരൂഹമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories