അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്. കേസിലെ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിനായി ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ അന്വേഷണസംഘം തെരച്ചിൽ ആരംഭിച്ചു. റാം ഇവിടെ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലംഗ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെത്തിയിരിക്കുന്നത്.
ഗ്രാമപ്രദേശങ്ങളിൽ പ്രതിക്കുള്ള പ്രാദേശിക സ്വാധീനവും ബന്ധങ്ങളുമാണ് അന്വേഷണസംഘത്തിന് നിലവിൽ വലിയ വെല്ലുവിളി ഉയർത്തുന്നത്. പ്രദേശത്ത് അപരിചിതരായ ആളുകളെ കാണുമ്പോൾ തന്നെ പ്രതിക്ക് വിവരങ്ങൾ ലഭിക്കുകയും റാം അവിടെനിന്ന് താവളം മാറ്റുകയും ചെയ്യുന്നതായാണ് വിവരം.
റാമിന്റെ സഹോദരൻ ആന്ധ്രയിലെ പ്രാദേശിക ടി.ഡി.പി. (തെലുങ്ക് ദേശം പാർട്ടി) നേതാവാണ്. ഒളിവിൽ പോകാൻ തുടക്കത്തിൽ ഇയാളുടെ സഹായം റാമിന് ലഭിച്ചിരുന്നതായി സംശയമുണ്ടെങ്കിലും, നിലവിൽ ഇയാൾ റാമിനെ സഹായിക്കുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കേസിൽ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പ്രതിയുടെ അറസ്റ്റ് വൈകുന്നതിൽ ആശങ്കയറിയിച്ച് നിതിൻ രാജിന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് സങ്കടം ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ കണ്ടെത്താനുള്ള നടപടികൾ ക്രൈംബ്രാഞ്ച് കൂടുതൽ വേഗത്തിലാക്കിയത്.