Share this Article
News Malayalam 24x7
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: പ്രത്യേക അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് ആരംഭിക്കും
Special Team Begins Probe into Govindachamy's Jailbreak Attempt

പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ട ശ്രമത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് തെളിവെടുപ്പ് ആരംഭിക്കും. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതി കണ്ണൂർ സെൻട്രൽ ജയിലിലെത്തി ഉദ്യോഗസ്ഥരിൽ നിന്നും സഹതടവുകാരിൽ നിന്നും മൊഴിയെടുക്കും.


ഇന്ന് രാവിലെ കണ്ണൂരിലെത്തുന്ന സംഘം രണ്ട് ദിവസം ജയിലിൽ തെളിവെടുപ്പ് നടത്തും. ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ഗോവിന്ദച്ചാമിയുടെ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരിൽ നിന്നും മൊഴിയെടുക്കും. സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാ ജീവനക്കാരോടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.


കനത്ത സുരക്ഷയുള്ള സെൻട്രൽ ജയിലിൽ നിന്ന് കൊടുംകുറ്റവാളി രക്ഷപ്പെടാൻ ശ്രമിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സമഗ്ര അന്വേഷണത്തിന് പ്രത്യേക സമിതിയെ രൂപീകരിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചോ, അതോ ജയിൽചാട്ടത്തിന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സമിതി പ്രധാനമായും പരിശോധിക്കുക.


2011-ലെ സൗമ്യ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇയാളെ ഒരു കിണറ്റിൽ നിന്ന് പിടികൂടുകയായിരുന്നു. സംഭവം വലിയ വിവാദമായതോടെയാണ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories