Share this Article
News Malayalam 24x7
നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തന്‍; പള്‍സര്‍ സുനി അടക്കം ആറു പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷവിധി 12 ന്
dileep

എട്ടു വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർണ്ണായക വിധി പ്രഖ്യാപിച്ചു. ഏവരും ഉറ്റുനോക്കിയിരുന്ന വിധിയിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു. ദിലീപിനെ കൂടാതെ ഒൻപതാം പ്രതി സനിൽ കുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയടക്കം നാല് പേരെയും കോടതി വെറുതെ വിട്ടിട്ടുണ്ട്. ദിലീപിനെതിരെ ചുമത്തിയിരുന്ന ക്രിമിനൽ ഗൂഢാലോചന കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.


അതേസമയം, കേസിലെ ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി സലീം, ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്കെതിരെ ചുമത്തിയ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരുടെ ജാമ്യം റദ്ദാക്കിയ കോടതി, പ്രതികളെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റാൻ ഉത്തരവിട്ടു. ശിക്ഷാവിധി ഡിസംബർ 12-ന് പ്രഖ്യാപിക്കും.


2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പൾസർ സുനി പിടിയിലാവുകയും പിന്നീട് ഗൂഢാലോചന കുറ്റത്തിന് ദിലീപ് അറസ്റ്റിലാവുകയും ചെയ്തത്. വിധി കേൾക്കാൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. വിധിക്കുശേഷം കോടതിക്ക് പുറത്തെത്തിയ ദിലീപിനെ ലഡു വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചുമാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ വിധിയിൽ തൃപ്തരല്ലെന്നും മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ അഭിഭാഷക ബി. സന്ധ്യ അറിയിച്ചു. ഗൂഢാലോചന കുറ്റം തെളിയിക്കാൻ സാധിക്കാത്തത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories