ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പയ്യന്നൂർ കോറോം സ്വദേശി ഗിരീഷിനെയാണ് ചന്തേര പൊലീസ് ഇന്ന് പുലർച്ചെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
16 വയസ്സുകാരനായ ആൺകുട്ടിയെ രണ്ടു വർഷത്തോളം വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് നടപടി. ഡേറ്റിംഗ് ആപ്പിൽ 18 വയസ്സ് പൂർത്തിയായി എന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് ഉണ്ടാക്കിയ വിദ്യാർത്ഥിയെ പ്രതികൾ വലയിലാക്കുകയായിരുന്നു.
കേസിൽ ആകെ 19 പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. ബേക്കൽ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ, ഫുട്ബോൾ പരിശീലകൻ, ആർപിഎഫ് ഉദ്യോഗസ്ഥൻ എന്നിവരടക്കം സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിലുള്ളവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആറ് സിഐമാർ അടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശേഷിക്കുന്ന 9 പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പീഡനത്തിനിരയായ കുട്ടിക്ക് കൗൺസിലിംഗ് നൽകിവരികയാണ്.