സ്വകാര്യ ബസിൽ വെച്ച് തന്നോട് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് യു. ദീപക് എന്ന യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വീണ്ടും മാറ്റിവെച്ചു. ജാമ്യാപേക്ഷ ഇനി വരുന്ന തിങ്കളാഴ്ച കോടതി പരിഗണിക്കും.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക്കിനെതിരെ ലൈംഗിക അതിക്രമം ആരോപിച്ചുള്ള വീഡിയോ ഷിംജിത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്നാണ് മനംനൊന്ത് യുവാവ് ജീവനൊടുക്കിയത്.
ഈ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഷിംജിത നിലവിൽ മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇന്നാണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ, നടപടികൾ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കേസിൽ കോടതിയുടെ അടുത്ത വിധി നിർണായകമാകും.