ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് നടത്തിപ്പുകാർക്കും പങ്കുണ്ടെന്ന് സൂചനയുണ്ട്. ചന്തേര പൊലീസ് വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് ആരംഭിച്ചു.
സ്വവർഗാനുരാഗികൾക്കായുള്ള ഡേറ്റിംഗ് ആപ്പ് വഴിയാണ് കൗമാരക്കാരൻ സംഘത്തിന്റെ വലയിലാകുന്നത്. തുടർന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിവിധ ലോഡ്ജുകൾ, വീടുകൾ, ക്ലബ്ബ് ഓഫീസുകൾ, ബീച്ചിനടുത്തുള്ള കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ വെച്ച് കുട്ടി പീഡനത്തിനിരയായി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഫുട്ബോൾ പരിശീലകൻ, യൂത്ത് ലീഗ് നേതാവ് എന്നിവരുൾപ്പെടെ സമൂഹത്തിലെ ഉന്നതരായ പലരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 15 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 16 പ്രതികളാണ് കേസിലുള്ളത്. നാലു പേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കുട്ടി ഈ ആപ്പ് ഉപയോഗിച്ചുവരികയായിരുന്നുവെന്നും ഇതിലൂടെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.
കാസർകോട് ജില്ലയിലെ അഞ്ച് പൊലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. പ്രതികൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.