ഏറെ കോളിളക്കം സൃഷ്ടിച്ച തിരുവല്ല സ്പാ ബലാത്സംഗ കേസിലെ ഒളിവിൽ കഴിയുന്ന ശേഷിക്കുന്ന പ്രതികളെ പിടികൂടാനായി പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. മൂന്ന് പ്രതികൾക്കായി ബംഗളൂരു കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി അന്വേഷണ സംഘത്തെ വിപുലീകരിച്ചതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ആലുവയിൽ നിന്ന് കേസിലെ മൂന്നാം പ്രതിയായ നിരണം സ്വദേശി അരുണിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് മൂന്ന് പ്രതികൾ കേരളം വിട്ട് ബംഗളൂരുവിലേക്ക് കടന്നതായുള്ള നിർണ്ണായക വിവരം പൊലീസിന് ലഭിച്ചത്. തിരുവല്ല ഡിവൈഎസ്പി പി.എ. നജീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. പ്രതികൾ ബംഗളൂരുവിലുണ്ടെന്ന നിഗമനത്തിൽ വരും ദിവസങ്ങളിൽ അവിടെ തിരച്ചിൽ ഊർജിതമാക്കി ഇവരെ എത്രയും വേഗം അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സുബിൻ അലക്സാണ്ടർക്ക് (മരണ സുബിൻ) ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് തടയാനായി കാപ്പ (KAAPA - കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. പ്രതി ജയിലിൽ നിന്ന് പുറത്തുവരുന്നത് തടയാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണന് കൈമാറി. സുബിനെ കൂടാതെ കേസിലെ മറ്റ് പ്രതികൾക്കെതിരെയും കാപ്പ ചുമത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.